ആവണിപ്പാടം ഓര്‍മ്മയായ്
ആകാശവും മറഞ്ഞുപോയ്
ആതിരരാവും ചോഴിയുമിന്നെന്റെ
മുറ്റത്തുനിന്നെങ്ങോ മാഞ്ഞുപോയി.
കഞ്ഞിമാസത്തിലെ പഞ്ഞവും തീര്‍ന്നു
കര്ക്കിടകഞ്ഞിതന് സ്വാദും മറന്നു.
കഥപറഞ്ഞും കാര്യം ചൊല്ലും
മുത്തശ്ശിപോലും കടങ്കഥയായ്.
ഓമന പൈതലേ ചാരത്തുചേര്‍ത്തു
ഓര്മ്മകളോരോന്നയവിറക്കി.
ചപ്പിലകൊണ്ടൂ ചമയമണിഞ്ഞ,
ചോഴിയും മക്കളെയും ഓര്‍ത്തുപോയി .
പാളക്കീറൂ മുഖത്തുകെട്ടി
കരിക്കട്ടകൊണ്ടു മുഖം വരച്ചു
കുട്ടികള്‍ കൂട്ടുകാര്‍ ഒത്തൊരുമിച്ചു
ചപ്പിലഭൂതങ്ങള്‍ ആര്‍ത്തുവിളിച്ചു.
തിരുവാതിര ഉച്ചക്ക് അമ്മവിളമ്പിയ
കുത്തരിച്ചോറും ചേമ്പിലതാളും
മുറ്റത്തിരുന്നു ഉണ്ണിയാമെന്നുടെ
നാവൂറുപാടിയ പുള്ളൂവപ്പെണ്ണും...!
നഷ്ടബോധചിന്തയിലെരിഞ്ഞെന്നെ
തൊട്ടുണര്‍ത്തിയെന്‍ ഉണ്ണിചൊല്ലി
കെട്ടിയാടിതരു അച്ചനെനിക്കായ്
ചോഴിയും ചപ്പിലഭൂതങ്ങളും .
ചപ്പിലത്തേടി തൊടിമുഴുവന്‍
ചപ്പിലയുമില്ല ചേമ്പുമില്ല
വാഴയുമില്ല പയറുമില്ല
പുത്തരി വിളഞ്ഞാപ്പാടമില്ല,
മലയില്ല മരമില്ല കാടുമില്ല
മണലില്ല പുഴയില്ല പൂക്കളില്ല
കര്‍ക്കിടകമഴയുടെ ചേലുമില്ല
വൃശ്ചിക കാറ്റിന്റെ താളമില്ല.
മകരത്തിന്‍ കുളിരില്ല,മഞ്ഞുമില്ല
ധനുമാസരാവിന്‍ നിലാവുമില്ല
കുപ്പേല്‍പോലും മുളക്കും നെല്ല്
കുംഭത്തിലെന്ന ചൊല്ലുമില്ല.
ആതിരയില്ല ആകാശമില്ല
പോയകാലസ് മൃതികള്‍ പൂക്കും
ആത്മാവില്‍ നീറും നോവുമാത്രം.